മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ 3 ഷട്ടറുകൾ മൂന്ന് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് സമർപ്പിക്കും. കാലവർഷത്തിന്‍റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
അതേസമയം ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൂമല ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയത്. ജലനിരപ്പ് 28 അടിയായാൽ ഷട്ടറുകൾ അടിയന്തരമായി തുറന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കും പൂമല ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോൾ മലവായ് തോട്, പുഴയ്ക്കൽ തോട് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും തോട്ടിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പുഴയിൽ മത്സ്യ ബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടികൾ സ്വീകരിക്കണം.
അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ ജില്ലാ ഫയർ ഓഫീസർ സ്വീകരിക്കണം. പൂമല ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണകേന്ദ്രത്തിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, തൃശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.