മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെക്കാലം കുറിക്കുകൊള്ളുന്ന പ്രതികരണങ്ങളോടെ മലയാളികളുടെ സാമൂഹിക ബോധത്തെയും നർമ്മബോധത്തെയും ഒരുപോലെ സ്വാധീനിച്ച അതുല്യ പ്രതിഭ ശ്രീനിവാസൻ എന്ന ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
1956 ഏപ്രിൽ 6-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്ക് സമീപമുള്ള പാട്യത്താണ് ശ്രീനിവാസൻ ജനിച്ചത്. കണ്ണൂരുകാരൻ പാട്യത്തെ ശ്രീനിവാസനെ വളര്‍ത്തിയെടുത്തത് മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം സിനിമാ പഠനം. 1977ല്‍ പി എ ബക്കറിന്റെ മണിമുഴക്കത്തില്‍ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചു. ആദ്യം ചെറിയ വേഷങ്ങള്‍. പിന്നീട് കണ്ടത് ചെറിയ ശ്രീനിയുടെ വലിയ ലോകം. സത്യൻ അന്തിക്കാടുമൊത്ത് 15 സിനിമകള്‍. മികച്ച കൂട്ടുകെട്ട് ഒരുക്കിയവരില്‍ പ്രിയദര്ശൻ കമല്‍ എന്നിവരും. മൂർച്ചയുള്ള സാമൂഹിക വിമർശനങ്ങളെ സാധാരണക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ വൈഭവം. അഞ്ച് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ 225-ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചില തിരക്കഥകളുടെയും രചയിതാവാണ്. മലയാളികള്‍ക്കൊപ്പം ജീവിക്കുന്ന മനുഷ്യരാണ് ശ്രീനിവാസന്റെ തിരക്കഥയിലെ കഥാപാത്രങ്ങളെന്നും പറയാം. ശ്രീനിവാസിന്റെ കഥാപാത്രങ്ങളെല്ലാം മലയാളികള്‍ക്കിടയില്‍ ജീവിക്കുന്നവരാണ്
1976-ൽ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഓടരുതമ്മാവാ ആളറിയും, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, തലയണമന്ത്രം, സന്ദേശം, മിഥുനം, മഴയെത്തും മുൻപേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, ഉദയനാണ് താരം, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ ക്ലാസിക്കുകളിൽ ചിലത് മാത്രമാണ്. ഇതിൽ സന്ദേശം, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളികളുടെ ദൈനംദിന സംഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ എന്നീ സംവിധായകരോടൊപ്പം ചേർന്ന് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. സാധാരണക്കാരന്റെ ജീവിതത്തിലെ സംഘർഷങ്ങളെയും രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളെയും അദ്ദേഹം അർത്ഥവത്തായ അഭിനയ ശൈലിയിലൂടെയും ശക്തമായ സംഭാഷണങ്ങളിലൂടെയും വെള്ളിത്തിരയിൽ എത്തിച്ചു.
ഒരു ദേശീയ അവാർഡ്, രണ്ട് ഫിലിം ഫെയർ അവാർഡുകൾ, ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ‘സന്ദേശം’, ‘മഴയെത്തും മുൻപേ’ എന്നീ ചിത്രങ്ങൾക്ക് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് അദ്ദേഹം നേടി. സംവിധായകൻ എന്ന നിലയിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്രം’ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയപ്പോൾ, ‘ചിന്താവിഷ്ടയായ ശ്യാമള’ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി.
നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്

