തങ്ങളുടെ മുഴുവൻ ഡ്രീംലൈനർ വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് എയർ ഇന്ത്യ. എയർ ഇന്ത്യ ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പൽ പൈലറ്റുമാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് പരിശോധനാ വിവരം അറിയിച്ചത്. “ഒരു വിമാനത്തിൽ തകരാർ കണ്ടെത്തിയ സാഹചര്യത്തിൽ, എഞ്ചിനീയറിംഗ് ടീം വിഷയം ബോയിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ മുഴുവൻ ഡ്രീംലൈനർ വിമാനങ്ങളിലെയും ഇന്ധന സ്വിച്ച് ലാച്ചുകൾ വീണ്ടും പരിശോധിച്ച് പ്രവർത്തനം ഉറപ്പാക്കും,” അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ മനീഷ് ഉപ്പൽ വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടു. നിർബന്ധിത സാങ്കേതിക പരിശോധനകളും തിരുത്തലുകളും പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിമാനം പറത്താൻ സ്വീകരിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന്റെയും മുൻകരുതൽ നടപടികളുടെയും ഭാഗമായാണ് പരിശോധനകൾ നടത്തുന്നതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനകൾ പൂർത്തിയായ ശേഷം എയർ ഇന്ത്യ വ്യോമയാന അധികൃതർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ വർഷം ഒരു ബോയിംഗ് 787-8 വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഈ വിമാനങ്ങളിലെ ഇന്ധന സംവിധാനങ്ങൾ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പുതിയ നിർദ്ദേശം വരുന്നത്. ലണ്ടൻ ഹീത്രൂവിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ ഇറങ്ങിയ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിനാണ് പൈലറ്റ് തകരാർ റിപ്പോർട്ട് ചെയ്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് വിമാനം സാങ്കേതിക പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്തു. മുൻകരുതൽ നടപടിയെന്ന നിലയിൽ എയർ ഇന്ത്യയുടെ പക്കലുള്ള എല്ലാ ഡ്രീംലൈനർ വിമാനങ്ങളിലും പരിശോധന നടത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് 787-8 വിമാനാപകടത്തെ തുടർന്ന് എയർ ഇന്ത്യ സമാനമായ പരിശോധനകൾ നടത്തിയിരുന്നു. ടേക്ക്-ഓഫിന് തൊട്ടുപിന്നാലെ ഇന്ധന വിതരണം തടസ്സപ്പെട്ടതാണ് ആ അപകടത്തിന് കാരണമായതെന്ന പ്രാഥമിക റിപ്പോർട്ടുകളെ തുടർന്ന് ഇന്ധന സ്വിച്ചുകൾ കർശന നിരീക്ഷണത്തിലായിരുന്നു.

