ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർമാൻ താരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. ഫെബ്രുവരി 17-ന് ധാക്കയിൽ നടക്കുന്ന ചടങ്ങിലേക്ക് കേന്ദ്ര സർക്കാർ ബിർളയെ ഔദ്യോഗിക പ്രതിനിധിയായി നിയോഗിച്ചു. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.എൻ.പി നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികൾ ഉള്ളതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കില്ല. ഫെബ്രുവരി 17-ന് മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതിനിധിയായി സ്പീക്കറെ നിയോഗിക്കാൻ തീരുമാനിച്ചത്.
ഫെബ്രുവരി 17 വൈകുന്നേരമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യു.എ.ഇ തുടങ്ങി 13 രാജ്യങ്ങളിലെ ഭരണത്തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പുതിയ സർക്കാരുമായി സഹകരിച്ച് മേഖലയിലെ സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അടിവരയിടുന്നതാണ് സ്പീക്കറുടെ സാന്നിധ്യമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.താരീഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലേക്ക് മാറുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 300 അംഗ പാർലമെന്റിൽ 209 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് ബി.എൻ.പി അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ താരീഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച ആദ്യ ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന നീക്കമായാണ് ഈ നയതന്ത്ര ഇടപെടൽ വിലയിരുത്തപ്പെടുന്നത്.

