ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് ഹരിയാനയിൽ നിന്ന് യൂട്യൂബർ ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തത്.
പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ ഓഫീസില്‍ 2023 ല്‍ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ ജ്യോതി മൊഴി നൽകിയതായാണ് വിവരം.
ചോദ്യം ചെയ്യൽ രേഖകളിൽ നിന്ന് ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 2023 ൽ പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷൻ സന്ദർശിച്ചപ്പോഴാണ് എഹ്‌സർ ദാർ എന്ന ഡാനിഷുമായി താൻ ആദ്യമായി ബന്ധപ്പെട്ടതെന്ന് ജ്യോതി പറഞ്ഞു. പഹൽഗാം ആക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ പാക് നയതന്ത്രജ്ഞരിൽ ഡാനിഷും ഉൾപ്പെടുന്നു.
പാകിസ്ഥാൻ സന്ദർശന വേളയിൽ ഡാനിഷിന്റെ കോൺടാക്റ്റ് അലി ഹസ്സനെ കണ്ടുമുട്ടിയതായും അദ്ദേഹം തന്റെ താമസവും യാത്രയും ക്രമീകരിച്ചു നൽകിയതായും 33 കാരിയായ അവർ പറഞ്ഞു. പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് കരുതപ്പെടുന്ന ഷാക്കിർ, റാണ ഷഹബാസ് എന്നീ രണ്ട് വ്യക്തികൾക്ക് അലി ഹസ്സൻ തന്നെ പരിചയപ്പെടുത്തിയതായും ജ്യോതി വെളിപ്പെടുത്തി എന്നാണ് റിപോർട്ടുകൾ. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജ്യോതിക്ക് പ്ലാറ്റ്‌ഫോമിൽ ഏകദേശം 4 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്.