ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ളവരുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു.
18 വർഷത്തെ കാത്തിരിപ്പിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ചരിത്രപ്രസിദ്ധമായ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയതിന്റെ ആദരസൂചകമായി വിധാന സൗധയിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ ആവേശകടലായി മാറി. പ്രവേശന കവാടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തിക്കിതിരക്കി ക്രിക്കറ്റ് നായകന്മാരെ കാണാൻ തടിച്ചുകൂടിയിരുന്നു.
അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.