ബെംഗളൂരുവിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സഹായ ഫണ്ട് രൂപീകരിക്കുമെന്നും ആർസിബി പ്രഖ്യാപിച്ചു. ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) ആറ് റൺസിന് പരാജയപ്പെടുത്തി ഐപിഎൽ 2025 കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടത്തെ പൂർണ്ണമായും നിയന്ത്രിക്കുന്നതിൽ വീഴ്ച വന്നതിനാൽ വേദിക്ക് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു . പാസുള്ളവർക്ക് മാത്രമുള്ള പരിപാടിയാണെങ്കിലും വലിയ ജനക്കൂട്ടമാണ് ഗേറ്റിൽ എത്തിയത്.
ബുധനാഴ്ച നടന്ന ആഘോഷ പരിപാടിയിൽ 35,000 പേർക്ക് പങ്കെടുക്കാവുന്ന സ്റ്റേഡിയത്തിൽ രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുത്തു. എന്നാൽ, പുറത്ത് നടന്ന സംഭവം സംഘാടകരെ അറിയിച്ചതിനെത്തുടർന്ന് അത് വെറും 20 മിനിറ്റായി ചുരുക്കി. കോച്ച് ആൻഡി ഫ്ലവർ, മെന്റർ ദിനേശ് കാർത്തിക് എന്നിവരുൾപ്പെടെ എല്ലാ ആർസിബി കളിക്കാരും അവരുടെ സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ പ്രമുഖർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി, മറ്റ് കായിക താരങ്ങളും ഇതിൽ പങ്കുചേർന്നു.
ബംഗളൂരു ദുരന്തത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി. സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആൾക്കൂട്ടം രൂപപ്പെട്ടുവെന്നും നിയന്ത്രിക്കാനായില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കി. ആൾക്കൂട്ടം ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കർണാടക സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണം ഇന്ന് തുടങ്ങും. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ആർക്കാണ് പിഴവ് പറ്റിയത് എന്നതിലാണ് അന്വേഷണം നടക്കുക. 15 ദിവസത്തിനകം മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. പൊലീസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ചു കൂടിയപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിധാൻ സൗധയിലായിരുന്നു ഉണ്ടായിരുന്നത്. ജൂനിയർ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ചിന്നസ്വാമിക്ക് സമീപം ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നത്. പല ഗേറ്റുകളിലേക്കും ആളുകൾ ഇടിച്ചു കയറാൻ ശ്രമിച്ചതും ദുരന്തത്തിന് വഴിവച്ചു.