പ്രമുഖ റാപ്പിംഗ് താരമായ ആയ ഹിരൺദാസ് മുരളി എന്ന വേടനെതിരെ വീണ്ടും ലൈംഗികാരോപണം. വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവ വനിതാ ഡോക്ടറാണ് ഇന്നലെ തൃക്കാക്കര പോലീസിൽ പരാതി നൽകിയിട്ടുള്ളത്. 2021 മുതൽ 2023 വരെ പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.
വേടനുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും യുവതി വെളിപ്പെടുത്തി. വർഷങ്ങളായി താൻ വേടന് പണം കടം കൊടുത്തിരുന്നുവെന്നും യുവതി ആരോപിച്ചു. പണം കൈമാറിയതിൻ്റെ അക്കൌണ്ട്, യുപിഐ വിവരങ്ങളുെ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്നും വേടൻ്റെ പിൻവാങ്ങൽ തന്നെ വൈകാരികമായി വേദനിപ്പിച്ചതായും യുവതി ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സംബന്ധിച്ച ബിഎൻഎസ് സെക്ഷൻ 69 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
ഈ വർഷം ഏപ്രിലിൽ, കൊച്ചിയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിന് ശേഷം വേടനെയും മറ്റ് എട്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയർന്ന് വന്നിരുന്നത്. കേസിൽ നിന്നും കുറ്റവിമുക്തനാക്കിയ വേടനെ പിന്നീട് സർക്കാർ പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. വേടനെ വേട്ടയാടാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.