കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസ സർവീസുകളാണ് നാളെ മുതൽ ലഭ്യമായി തുടങ്ങുക. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിയന്ന കൺവെൻഷൻ പ്രകാരം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കാനഡയിൽ സുരക്ഷ നൽകിയാൽ, വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിസ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയത്.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന നിലയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവരുടെ പാർലമെന്റിൽ നടത്തിയ പ്രസ്താവനയോടെയാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്. അതേസമയം നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാർ പൂർണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സർക്കാർ, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയുടെ തീരുമാനത്തിന് ബദലായി കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി. ഇതിനു പിന്നാലെ കനേഡിയൻമാർക്കുള്ള പുതിയ വിസ അനുവദിക്കുന്നത് സെപ്റ്റംബർ 21 മുതൽ ഇന്ത്യ താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു.
ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയെ അതൃപ്തി അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉൾപ്പടെ നിരീക്ഷിക്കുന്നതിലാണ് അതൃപ്തി അറിയിച്ചത്. ഇത് വിയന്ന കൺവൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷാ ഭീഷണി നേരിടുന്നത് കൊണ്ടാണ് വിസ സർവ്വീസ് പുനഃസ്ഥാപിക്കാൻ കഴിയാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞത്.