കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം. അതിനിടെ ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം തുടരുകയാണ്. കല്ലാർകുട്ടി പൊരിങ്ങൽകുത്ത് ഡാമുകൾ തുറന്നു. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താൻ 400 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാതയാണ് മേഖല ഒറ്റപ്പെട്ടു. കല്ലാറിൽ കോന്നി അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ചിസവാരി ജലനിരപ്പ് ഉയർന്നതോടെ താൽക്കാലികമായി നിർത്തിവെച്ചു.
മലപ്പുറം എടവണ്ണയിൽ റോഡിൽ മരം കടപുഴകി വീണു. എടവണ്ണ നിലമ്പൂർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കോഴിക്കോട് കുറ്റിയാടി മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ചെറിയകുംബളം കട്ടംകോട് റോഡില്‍ മരം കടപുഴകി വീണു. പയ്യോളി ദേശീയ പാതയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പുയര്‍ന്നത്.
കണ്ണൂർ പയ്യന്നൂരിൽ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി ലൈനുകളും പൊട്ടിവീണു. ഇടുക്കി ഏലപ്പാറക്ക് സമീപം ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. കൊച്ചറയിൽ വീടിൻറെ സംരക്ഷണഭിത്തി തകർന്ന് മൂന്ന് വീടുകൾ അപകടാവസ്ഥയിലായി. ഹൈറേഞ്ച് മേഖലയിൽ പല സ്ഥലത്ത് മരം വീണ് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നാറിൽ ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെ 40 പേരെ ദുരിതാശ്വാസ ക്യാമ്പിൽ മാറ്റിപ്പാർപ്പിച്ചു.
കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കല്ലാർകു ട്ടി മണലേൽ വാസുവിൻ്റെ വീട് ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരം വീണു തകർന്നു ആർക്കും പരിക്കില്ല.അടിമാലിക്ക് സമീപം വാളറയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് ഇല്ലി ഒടിഞ്ഞു വീണു. ബസ്സിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപായം ഒഴിവായി.
കോട്ടയം ജില്ലയിൽ കിഴക്കൻ മലയോര മേഖലയിലാണ് മഴ കൂടുതൽ ശക്തം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. ജില്ലയിലെ അതിതീവ്ര മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് അംഗണവാടി മുതൽ പ്രഫഷണൽ കോളേജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിക്കുകയാണ്. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്നദാന ഹാളിൻ്റെ ഒരു ഭാഗം തകർന്നു. ശക്തമായ കാറ്റിലും മഴയിലും പവിത്രേശ്വരത്ത് വീടിന് മുകളിൽ മരം വീണു. ഗംഗാഭവനിൽ സുഷമയുടെ വീടാണ് തകർന്നത്.
അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു. മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്റെ വീടാണ് തകർന്നത്. ഗുരുവായൂർ കോട്ടപ്പടി അങ്ങാടി റോഡിൽ അപകടാവസ്ഥയിൽ നിന്നിരുന്ന കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. രണ്ട് വർഷത്തോളമായി കോട്ടപ്പടി അങ്ങാടി റോഡിൽ ഈ കെട്ടിടം അപകട ഭീഷണിയായി നിൽക്കുന്നത്. മംഗളൂരുവിന് അടുത്ത് ഉള്ളാൾ മദനി നഗറിൽ കനത്ത മഴയിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. റിഹാന മൻസിലിൽ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17) റിഹാന (11) എന്നിവരാണ് മരിച്ചത്. മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു.