പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയ എല്ലാ ബലൂച് വിമതരും കൊല്ലപ്പെട്ടെന്നും ബന്ദികളെ മോചിപ്പിച്ചതായും പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു. നടപടികൾ അവസാനിപ്പിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.
ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ ഇരുപത്തിയൊന്ന് യാത്രക്കാരും നാല് അർദ്ധസൈനികരും കൊല്ലപ്പെട്ടു. അതേസമയം സുരക്ഷാ സേന സംഭവസ്ഥലത്തുണ്ടായിരുന്ന 33 കലാപകാരികളെയും വധിച്ചതായി സൈനിക വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 60 ബന്ദികളെ കൊന്നതായും സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ പേരെ വധിക്കുമെന്നും കലാപകാരികൾ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ പ്രസ്താവന വന്നത് . പാകിസ്ഥാൻ സുരക്ഷാ സേന, പോലീസ്, ചാര ഏജൻസിയായ ഐഎസ്‌ഐ എന്നിവയിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ബലൂച് തടവുകാരെ മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു .
ചൊവ്വാഴ്ചയാണ്, ഒമ്പത് കോച്ചുകളിലായി 500 ഓളം യാത്രക്കാരുമായി പോയ ജാഫർ എക്സ്പ്രസ്, പെഷവാറിലേക്കുള്ള യാത്രാമധ്യേ, ക്വെറ്റയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള പർവതപ്രദേശത്ത് വച്ച്, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുകയും, പാളം തെറ്റിക്കുകയും, തട്ടിക്കൊണ്ടുപോകുകയും ചെയ്തത്.
ട്രെയിൻ ആക്രമണത്തെത്തുടർന്ന് കലാപകാരികൾക്കെതിരെ വ്യോമാക്രമണം ഉൾപ്പെടെയുള്ള ആക്രമണം ആരംഭിച്ചിരുന്നു. രക്ഷപ്പെടുത്തിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്നും അവരെ കലാപകാരികൾ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറച്ച വസ്ത്രങ്ങൾ ധരിച്ച കലാപകാരികൾ സ്ത്രീകളെയും കുട്ടികളെയും ഒരുമിച്ച് നിർത്തി സമീപത്ത് ഇരുത്താൻ നിർബന്ധിച്ചതായും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാക്കിയതായും ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. രക്ഷപ്പെടുത്തിയ യാത്രക്കാരെ അവരുടെ ജന്മനാടുകളിലേക്ക് അയച്ചു, പരിക്കേറ്റവരെ മാക് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഓപ്പറേഷൻ അവസാനിച്ചതോടെ 300-ലധികം ബന്ദികളെ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.