പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും. ബാംഗ്ലൂരിൽ നിന്ന് വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹം കൊല്ലത്തെ വീട്ടിലേക്ക് പോകും. 12 ദിവസം കേരളത്തില്‍ തുടരും. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതോടെയാണ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തുന്നത്. നേരത്തെ മഅ്ദനിക്ക് കേരളത്തിൽ വരാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ചെലവ് താങ്ങാനാകാത്തതിനാൽ യാത്ര ഉപേക്ഷിക്കുകയായിരുന്നു. . സുരക്ഷാച്ചെലവ് സ്വയം വഹിക്കണമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നത്. 20 പൊലിസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബിജെപി അധികാരത്തിലിരിക്കെ കര്‍ണാടക പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിയുടെ കേരള യാത്ര സാധ്യമായത്. സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന. മഅ്ദനിയെ 12 പൊലീസുകാര്‍ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ച തുകയിലും ഇളവുണ്ടാകും.

