നരേന്ദ്രമോദി സർക്കാറിന്റെ സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികളിൽ യാതൊരു പരിഹാരവും കണ്ടെത്താൻ ശ്രമിക്കാത്ത ബജറ്റ് ആണ് ഇത്തവണ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വളരെ നാളായുള്ള ആവശ്യമാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നാൽ ഇതിനെപ്പറ്റി കേന്ദ്ര ബജറ്റിൽ പരാമർശം ഇല്ല. റെയിൽ വികസന പദ്ധതിയുടെ ഭാഗമായ കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിക്കും ബജറ്റിൽ പരിഗണയില്ല. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശജനകമായ ബജറ്റ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന പലിശരഹിത വായ്പ ഇത്തവണയും നീട്ടിയിട്ടുണ്ട് എന്നുള്ളത് ആശ്വാസകരമാണെങ്കിലും അതിന് നിബന്ധനകൾ ഏർപ്പെടുത്തി എന്നുള്ളത് സാരമായി ബാധിക്കുന്ന കാര്യമാണ്. നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇക്കാര്യത്തിനും കേരളത്തിന് ഒരു പരിഗണനയും ലഭിച്ചിട്ടില്ല.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാമ്പത്തിക അസമത്വങ്ങൾ വർദ്ധിച്ചുവരുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ പോലും രാജ്യത്തിന് ആശ്വാസകരമായ ഒരു നടപടിയും എടുക്കാത്ത ബജറ്റ് സഹകരണതത്വങ്ങൾക്ക് അനുസൃതമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പന്നരുടെ മേൽ ചുമത്തേണ്ട നികുതി അവരിൽ ചുമത്താനോ അതിനു വേണ്ട നടപടിയെടുക്കാനും കേന്ദ്രം ശ്രമിച്ചിട്ടില്ല.
മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചതും കേരളത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. കഴിഞ്ഞ തവണത്തെക്കാൾ വളരെ കുറഞ്ഞ തുകയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. പ്രധാനമായ ഒരു കേന്ദ്ര ആവിഷ്കൃത പദ്ധതിക്ക് കേന്ദ്രസർക്കാർ വലിയൊരു വിഹിതമാണ് വെട്ടിക്കുറച്ചിട്ടുള്ളത്. അതുപോലെതന്നെ ആരോഗ്യ മേഖലയിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കാര്യമായ കുറവ് വന്നിട്ടുണ്ട്. ഹെൽത്ത് മിഷന് വേണ്ടി ചെലവിട്ട കണക്കിൽ ആവട്ടെ 0.46 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതിലൂടെ ഒക്കെ കേന്ദ്ര ആവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേന്ദ്രം നിയന്ത്രണത്തിനാണ് ശ്രമിക്കുന്നതെന്നും കേരളത്തിൽ ആരോപണമുണ്ട്.
കേന്ദ്രബജറ്റിൽ സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം നീക്കി വെച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച ശേഷം അവ കേരളത്തിന് പ്രയോജനമാകത്തക്കവിധം വിനിയോഗിക്കാനുള്ള നടപടികൾ കേരള സർക്കാർ കൈക്കൊള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽ അനുകൂലമായ സമീപനം ഉൾക്കൊള്ളിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.