റോഡിൽ ഒരേസ്ഥലത്ത് 8 ദിവസത്തിൽ കൂടുതൽ നിർത്തിയിടുന്ന ഏതൊരു വാഹനവും ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി സ്‌ക്രാപ്പ് ചെയ്യുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മുന്നറിയിപ്പ്. ആദ്യം ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുമെന്നും എട്ട് ദിവസത്തിനകം വാഹനങ്ങൾ നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ അദ്ദേഹം, അതിനുശേഷം ഉടമയ്ക്ക് വാഹനം തിരികെ ലഭിക്കില്ലെന്നും വ്യക്തമാക്കി.
അതേസമയം ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങൾ തെരുവിൽ പാർക്ക് ചെയ്യുന്ന റോഡരികിലെ വർക്ക്‌ഷോപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പനാജിയിൽ ഉപേക്ഷിക്കപ്പെട്ട 250 വാഹനങ്ങൾ അധികൃതർ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ, സംസ്ഥാനത്ത് അനധികൃത വാടക കാറുകൾക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. വാടകയ്ക്ക് അനധികൃതമായി ഓടുന്ന 550 സ്വകാര്യ വാഹനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.