മുംബൈ: ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ് നിലവിലുണ്ടാകുക. ഇതനുസരിച്ച് കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണ മൺസൂൺ ടൈംടേബിൾ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയായിരുന്നു ഇത്.
റോഹ–വീർ സെക്‌ഷനിൽ (47 കിലോമീറ്റർ) മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാമെങ്കിൽ വീർ–കങ്കാവ്‌ലി സെക്‌ഷനിൽ (245 കി.മീ) ഇത് 75 കിലോമീറ്ററായാണ് പരിമിതിപ്പെടുത്തിയിട്ടുള്ളത്. കങ്കാവ്‌ലി–ഉഡുപ്പി സെക്‌ഷനിൽ (377 കി.മീ) 90 കിലോമീറ്ററാണ് പരമാവധി വേഗം നിശ്ചയിച്ചിട്ടുള്ളത്. കാഴ്ച പ്രശ്നമുള്ള മേഖലകളിൽ 40 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കാവൂ എന്ന് ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴക്കാലത്ത് ട്രാക്കിലെ പട്രോളിങ് ജോലികൾക്കായി 636 പേരെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു. മണ്ണിടിച്ചിൽ തടയാൻ ഭൂവസ്ത്രം ഘടിപ്പിക്കൽ അടക്കമുള്ള ജോലികൾക്കായി ഈ വർഷം 34 കോടി രൂപ ചെലവഴിച്ചു.
അപകടം അടക്കമുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആക്സിഡന്റ് റിലീഫ് വെഹിക്കിൾ ടീം ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ചിപ്ലുൺ, രത്നാഗിരി, വെർണ, മഡ്ഗാവ്, കാർവാർ ഉഡുപ്പി എന്നിവിടങ്ങളിൽ മെഡിക്കൽ സംഘങ്ങളുമുണ്ടാകും. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ നമ്പറുകൾ അടങ്ങിയ പട്ടിക കൊങ്കൺ പാതയിലെ എല്ലാ സ്റ്റേഷനുകളിലും പതിപ്പിച്ചുണ്ട്. ബേലാപുർ, രത്‌നഗിരി, മഡ്ഗാവ് എന്നിവിടങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുണ്ടാകും. ട്രെയിൻ സ്റ്റാറ്റസ് അറിയാൻ വെബ്‌സൈറ്റ്: www.konkanrailway.com. ഫോൺ: 139
അതേസമയം, കൊങ്കൺ പാതയിൽ നാല് മാസത്തോളം മൺസൂൺ ടൈംടേബിൾ തുടരുന്നതിനെതിരെ യാത്രക്കാരുടെ സംഘടനകൾക്ക് എതിർപ്പുണ്ട്. മഴക്കാലത്ത് ഒരു സമയക്രമവും അല്ലാത്ത സമയം മറ്റൊരു സമയക്രമവും പാലിക്കേണ്ടി വരുന്നതിനാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനുള്ള അവസരം നഷ്ടമാകുന്നതായാണ് വിമർശനം. അപകടമേഖലകളിലെ സുരക്ഷാപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിച്ചാൽ മൺസൂൺ ടൈംടേബിൾ ഒഴിവാക്കാവുന്നതാണെന്ന് വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ഏറെക്കാലമായി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് മറ്റൊരു റെയിൽപാതയിലും മൺസൂൺ ടൈംടേബിൾ നിലവിലില്ല.