ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച അവസാനം കാനഡയിലേക്ക് പോകും. ഞായറാഴ്ച ആരംഭിക്കുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സൈപ്രസും ക്രൊയേഷ്യയും സന്ദർശിക്കും. ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. കൂടാതെ ഖാലിസ്ഥാനി വിഷയത്തിൽ നയതന്ത്ര ബന്ധം വഷളായതിനുശേഷമുള്ള കാനഡയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനവുമാണിത്.
പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം ജൂൺ 16-17 തീയതികളിൽ ജി 7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ഉച്ചകോടിയിൽ ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തും. പരസ്പര ബഹുമാനത്തോടെയുള്ള ഉഭയകക്ഷി ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള വേദിയാകും അതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ കുറിച്ച് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.
കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ആറ് വർഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യ അസാന്നിധ്യമായേനെ അത്. ജൂൺ 15 മുതൽ 16 വരെ സൈപ്രസ് സന്ദർശനത്തോടെയാണ് വിദേശ പര്യടനം ആരംഭിക്കുന്നത്, തുടർന്ന് ജൂൺ 16 മുതൽ 17 വരെ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും, ജൂൺ 18 ന് ക്രൊയേഷ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തോടെ അവസാനിക്കും.