ചെന്നൈ വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് നാലു മാസം ഗർഭിണിയായിരുന്ന ആന്ധ്ര സ്വദേശിനിയെ യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ടത്.
നിലവിൽ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് യുവതി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസ് പ്രതിയായ ഹേമരാജിനെ രാവിലെ അറസ്റ്റ് ചെയ്തു. രവി കുപ്പത്തിന് സമീപം പൂഞ്ചോല എന്ന ഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രാത്രി പത്തരയോടെയാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോൾ ജോലാർപെട്ട സ്റ്റേഷനിൽ നിന്നും യുവാവ് ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാൾ ബോഗി മാറി കയറിയതാണെന്നാണ് ആദ്യം യുവതി വിചാരിച്ചിരുന്നത്. അടുത്ത സ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ മാറിക്കയറാം എന്നു പറഞ്ഞ ഇയാൾ ഗർഭിണിയായ 36 കാരി ശുചിമുറിയിലേക്ക് പോകുമ്പോൾ പിന്തുടർന്നെത്തി കയറി പിടിക്കുകയായിരുന്നു.
മദ്യലഹരിയിൽ ആയിരുന്ന പ്രതിയോട് തന്നെ വെറുതെ വിടണം എന്ന് യുവതി അപേക്ഷിച്ചില്ലെങ്കിലും ഇയാൾ അതിക്രമം തുടരുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ച 36കാരിയെ കവനൂറിന് സമീപത്ത് വെച്ച് ഇയാൾ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ട്രാക്കിൽ പരിക്കുകളോട് കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയിൽ യുവതിയുടെ തലയ്ക്കും കയ്യിനും കാലിനും പൊട്ടലുണ്ട്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ തമിഴ്നാട് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഐസിയുവിൽ നിന്നും മാറ്റിയതായും ഡോക്ടർമാർ വ്യക്തമാക്കി.