ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും തിങ്കളാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞിലും പുകമഞ്ഞിലും അമർന്നു. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ റോഡ്, വ്യോമ ഗതാഗതങ്ങൾ താറുമാറായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വിമാനങ്ങൾ വൈകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കാഴ്ചപരിധി 50 മീറ്ററിൽ താഴെയായി കുറഞ്ഞു. ധൗല കുവാൻ, അക്ഷർധാം തുടങ്ങിയ പ്രധാന മേഖലകളിൽ വാഹനങ്ങൾ വളരെ സാവധാനത്തിലാണ് നീങ്ങുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർമാർക്ക് മുൻപിലെ റോഡ് കാണാൻ പ്രയാസപ്പെടുന്നത് ഗതാഗതക്കുരുക്കിന് കാരണമായി. വരും മണിക്കൂറുകളിൽ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിവരം.
അതിശക്തമായ മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ കാറ്റ് III (CAT III) സംവിധാനത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കാഴ്ചപരിധി 50 മീറ്റർ വരെയുള്ള സാഹചര്യത്തിലും വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുന്ന അത്യാധുനിക ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റമാണിത്.

