ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ഡൽഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചെന്നും എഎപിയുടെ പരാജയം പരാമർശിച്ചുകൊണ്ട് അമിത്ഷാ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു
“ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തുകൊണ്ട് ഡൽഹിയെ ആം ആദ്മിയിൽ നിന്ന് മോചിപ്പിക്കാൻ ഡൽഹിയിലെ ജനങ്ങൾ പ്രവർത്തിച്ചു. വാഗ്ദാനങ്ങൾ പാലിക്കാത്തവരെ ഡൽഹിയിലെ ജനങ്ങൾ ഒരു പാഠം പഠിപ്പിച്ചു.രാജ്യത്തുടനീളമുള്ള പൊതുജനങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇത് ഒരു പാഠമാകും,” അമിത് ഷാ എക്സിൽ കുറിച്ചു.
വൻ വിജയം നൽകിയതിന് ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച ഷാ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപി എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും ഡൽഹിയെ ലോകത്തിലെ ഒന്നാം നമ്പർ തലസ്ഥാനമാക്കുമെന്നും ഉറപ്പുനൽകി. ഇത് ‘മോദിയുടെ ഗ്യാരണ്ടി’യുടെ വിജയവും മോദിജിയുടെ വികസന ദർശനത്തിലുള്ള ഡൽഹിക്കാരുടെ വിശ്വാസവുമാണെന്നും അദ്ദേഹം പറഞ്ഞു.
27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയുടെ ഭരണത്തിൽ തിരിച്ചുവരുന്നത്. നിലവിൽ ബിജെപി 48 സീറ്റുകളിലും ആം ആദ്മി പാർട്ടി 22 സീറ്റുളിലുമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് ഇത്തവണയും സീറ്റൊന്നും നേടാനായില്ല. ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോഡിയയും പരാജയപ്പെട്ടു. അതേസമയം ഡൽഹി മുഖ്യമന്ത്രി അതിഷി കൽക്കാജി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.