ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. വിമാന സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. ഇന്നും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മുടങ്ങി. കണ്ണൂരിലും കൊച്ചിയിലും വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര വിഭാഗത്തിൽ ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി
രാവിലെ വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും റദ്ദാക്കി. രാവിലെ പുറപ്പെടേണ്ട ദമാം ,ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. മുൻകൂർ അനുമതിയില്ലാതെ നിരവധി ജീവനക്കാർ അവധിയിൽ പ്രവേശിച്ചതിന് തുടർന്ന് ചൊവ്വാഴ്‌ച രാത്രി മുതൽ 100-ലധികം ഏയർ ഇന്ത്യാ എക്സ്പ്രസ് ഫ്‌ളൈറ്റുകൾ റദ്ദാക്കിയിരുന്നു.
കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സർവീസ് സെക്ടറിൽ കൊച്ചിയിൽ നിന്നുള്ള ബെംഗളൂരു ,കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്നലെ മുടങ്ങിയിരുന്നു.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. 2 ദിവസത്തിനകം സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വ്യക്തമാക്കുന്നത്.
മുൻകൂർ അറിയിപ്പൊന്നും കൂടാതെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ജീവനക്കാർ ഒരേ സമയം അവധി എടുത്തതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതെതുടർന്ന് കേരളത്തിലെയുൾപ്പടെ നിരവധി യാത്രക്കാരും വിമാനത്താവളങ്ങളിൽ കുടുങ്ങി. എയർലൈൻ കമ്പനി പിന്നീട് പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തിറക്കുകയും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ വിമാന സർവ്വീസ് ഉണ്ടോയെന്ന് പരിശോധിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. ഗൾഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലേക്കും നയിച്ചു. ചൊവ്വാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരുടെ സമരം മൂലം 200 ഓളം സർവീസുകളാണ് മൂന്ന് ദിവസത്തിനിടെ മുടങ്ങിയത്. ലേബർ കമ്മീഷൻ്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്. സമരം ചെയ്തവരെ പിരിച്ച് വിട്ട നടപടി കമ്പനി പിൻവലിക്കാൻ തയ്യാറായിട്ടുണ്ട്.