ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി മുംബൈയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി താരത്തെ ജഡ്ജി എ എസ് സയ്യദ് വെറുതെവിടുകയായിരുന്നു. ജിയ ആത്മഹത്യ ചെയ്‍തതാണെന്നായിരുന്നു മുംബൈ പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. മുംബൈ കോടതി ഉത്തരവിനെതിരെ ജിയ ഖാന്റെ അമ്മ റാബിയ ഖാന്‍ അപ്പീല്‍ നല്‍കിയേക്കും.
2013 ജൂണ്‍ 3 ന് ആണ് ജിയയെ മുംബൈ ജുഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിയാഖാന്‍ എഴുതിയ ആറുപേജുള്ള കുറിപ്പും ഫ്ലാറ്റിൽ നിന്നും മൂന്ന് ദിവസത്തിന് ശേഷം കണ്ടെടുത്തിരുന്നു.കാമുകനായി സൂരജ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ജിയയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. നടി ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി.
2013 ജൂലൈ 2ന് സൂരജ് പഞ്ചോളിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു, 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷം നടന്‍ പുറത്തിറങ്ങിയത്. ഡിസംബര്‍ 2015ന് ജിയാ ഖാന്‍ എഴുതിയ ആറ് പേജുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ സൂരജ് പഞ്ചോളിക്കെതിരെ കുറ്റം ചുമത്തി. ജിയാ ഖാന്റെ സൂരജുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം, ശാരീരിക പീഡനം, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എന്നിവ ആത്മഹത്യയിലേക്ക് നയിച്ചതായി കുറിപ്പില്‍ വിവരിച്ചിരുന്നുവെന്ന് സിബിഐ അറിയിച്ചു. പിന്നീട് ജിയാ ഖാന്‍ ആത്മഹത്യ കേസ് പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി. കേസിന്റെ പുതിയ അന്വേഷണം ആവശ്യപ്പെട്ട് റാബിയയുടെ മറ്റൊരു ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഒടുവിൽ ഇപ്പോൾ ഏപ്രിലില്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി എ എസ് സയ്യദ് ഇരുഭാഗത്തിന്റെയും അന്തിമ വാദം കേള്‍ക്കുകയും കേസില്‍ വിധി പറയുകയും ചെയ്തു.