ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളിലുള്ള 2910 തടവുകാരെ വിട്ടയയ്ക്കാൻ അതാത് എമിറേറ്റുകളിലെ ഭരണാധികാരികൾ ഉത്തരവിട്ടു. തടവുശിക്ഷ അനുഭവിക്കുന്ന കാലത്ത് നല്ല നടപ്പിനു വിധേയരായ വിവിധ രാജ്യക്കാരെയാണ് മോചനത്തിന് തിരഞ്ഞെടുക്കുക. തെറ്റുകളിൽ പശ്ചാത്തപിച്ച് പുതിയൊരു ജീവിതം നയിക്കാനുള്ള അവസരമാണ് ഇതിലൂടെ തടവുകാർക്ക് ലഭിക്കുന്നത്.
അബുദാബിയിൽ നിന്ന് 963 തടവുകാരെ വിട്ടയയ്ക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിൽനിന്ന് 985 തടവുകാരെ വിട്ടയയ്ക്കാനും ഉത്തരവിട്ടു. ഷാർജയിൽ സുപ്രീം കൗൺസിൽ അംഗവും എമിറേറ്റിന്റെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 439 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
ബലി പെരുന്നാളിനോടനുബന്ധിച്ച് റാസൽഖൈമയിലെ 411 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു. ഫുജൈറയിൽ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി 112 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടതായി ഫുജൈറ മീഡിയ ഓഫിസ് അറിയിച്ചു.