പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.
റമദാനോടനുബന്ധിച്ച് 407 തടവുകാരെ മോചിപ്പിക്കാൻ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു. അജ്മാനിൽ 134 തടവുകാരെ മോചിപ്പിക്കാനും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. ഫുജൈറയിലെ 125 തടവുകാരെ മോചിപ്പിക്കാനും സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു.
നേരത്തെ 1,856 വ്യത്യസ്ത രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടിരുന്നു. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഷാർജയിലെ 738 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഉത്തരവിട്ടു. തടവുകാർക്ക് പുതിയൊരു ജീവിതം ആരംഭിക്കാനും, അവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ കുറക്കാനും കുടുംബങ്ങളുടെ ഹൃദയങ്ങളിൽ സന്തോഷം പകരാനും അവസരം നൽകാനുള്ള തീരുമാനത്തിന്മേലാണ് ഈ നടപടി.

