യുഎഇയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കിയതോടെ 2018ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണത്തിൽ ഇപ്പോൾ 3 ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത് എന്ന് മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയിൽ ജോലി നേടിയ സ്വദേശികളുടെ എണ്ണം 80,000 കടന്നു. സർക്കാർ നടപടികളുമായി കമ്പനികൾ സഹകരിക്കുന്നതിനാൽ സ്വദേശിവൽക്കരണം ലക്ഷ്യത്തിലെത്തുമെന്ന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
2018 ൽ 27,055 പേരായിരുന്നു ഉണ്ടായിരുന്നു. ഇപ്പോൾ ഇതിന്റെ മൂന്നിരട്ടിയായി വർധിച്ചു. അതേസമയം 2021 ൽ 29,810 യുഎഇ സ്വദേശികൾ ആണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നത്. എന്നാൽ 2022 ഓടെ സ്വദേശികളുടെ എണ്ണം 50,228 ആയി ഉയർന്നു. കഴിഞ്ഞ വർഷം അവസാനം 50,228 പേരായിരുന്നത് ബുധനാഴ്ചത്തെ കണക്കിൽ 80,000 കടന്നു. 17000 സ്വകാര്യ കമ്പനികളിലാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്യുന്നത്. ഇമറാത്തികളുടെ നൈപുണ്യ വികസനത്തിന് നാഫിസ് രൂപീകരിച്ച ശേഷമാണ് തൊഴിൽ മേഖലയിൽ ഈ നേട്ടമെന്ന് മന്ത്രാലയം അറിയിച്ചു.
ദുബായിയാണ് സ്വദേശിവത്കരണത്തിൽ മറ്റ് എമിറേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മുൻപിൽ ഉള്ളത്. 47.4%ആണ്. അബുദാബി 38.6%, ഷാർജ 7.1%, അജ്മാൻ 2.5%, റാസൽഖൈമ 2%, ഫുജൈറ 1.7% ഉമ്മുൽഖുവൈൻ 0.7%. എന്നിങ്ങനെയാണ് മറ്റ് എമിറേറ്റിലെ കണക്കുകൾ: