ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 17-18 തീയതികളിലാണ് സന്ദർശനം. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുൾപ്പെടെ ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദർശനം “നമ്മുടെ വളർന്നുവരുന്ന ബഹുമുഖ പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടും” എന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു.
“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഖത്തർ അമീർ, ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി 2025 ഫെബ്രുവരി 17-18 തീയതികളിൽ ഇന്ത്യ സന്ദർശിക്കും,” ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2015 മാർച്ചിലാണ് അദ്ദേഹം ഇതിനുമുമ്പ് ഇന്ത്യ സന്ദർശിച്ചത്. “2025 ഫെബ്രുവരി 18 ന് രാഷ്ട്രപതി ഭവന്റെ മുൻവശത്ത് ആദരണീയനായ ഖത്തർ അമീറിന് ആചാരപരമായ സ്വീകരണം നൽകും. സന്ദർശന വേളയിൽ, ബഹുമാനപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുർമുവുമായി അമീർ ചർച്ച നടത്തും, അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു വിരുന്ന് സംഘടിപ്പിക്കുകയും ചെയ്യും. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമീർ ചർച്ച നടത്തും,” പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയും ഖത്തറും തമ്മിൽ സൗഹൃദം, വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ ആഴത്തിലുള്ള ചരിത്രപരമായ ബന്ധമുണ്ട്. സമീപ വർഷങ്ങളിൽ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യൻ സമൂഹം, ഖത്തറിന്റെ പുരോഗതിയിലും വികസനത്തിലും അവർ നൽകുന്ന നല്ല സംഭാവനകൾക്ക് അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.