ന്യൂഡൽഹി: സ്വാതന്ത്ര്യ ഭാരതത്തിലെ ആദ്യത്തെ ജാതി സെൻസസ് അടുത്ത വർഷം. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ രണ്ട് ഘട്ടങ്ങളിലായി ദശാബ്ദ സെന്‍സസിനൊപ്പമാണ് നടക്കുന്നത്. ജമ്മു-കശ്മീര്‍, ലഡാക്ക്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ചയുള്ള മലനിരകളിലും അതുപോലെയുള്ള മറ്റ് പ്രദേശങ്ങളിലുമായിരിക്കും ആദ്യഘട്ട സെന്‍സസ് നടക്കുക.
സെപ്റ്റംബര്‍ 30-ന് അര്‍ദ്ധരാത്രി 12 മണിയ്‌ക്ക് ശേഷം വിവരശേഖരണം ആരംഭിക്കും. 2026 ഫെബ്രുവരി 28-ന് അര്‍ദ്ധരാത്രി 12 മണികഴിയുന്നതോടെ സെന്‍സസ് പ്രക്രിയയ്‌ക്ക് തുടക്കമാവും. 2028 വരെ പ്രക്രിയ നീണ്ടുനില്‍ക്കും. ഇതിനുള്ള വിജ്ഞാപനം 1948-ലെ സെന്‍സസ് നിയമത്തിന്റെ ചുവടുപിടിച്ച് ജൂണ്‍ 16-ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2011-ലാണ് അവസാന സെന്‍സസ് നടന്നത്. ഇതുപ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ. 2021-ല്‍ നടക്കേണ്ട സെന്‍സസ് കോറോണ കാരണം മാറ്റിവെച്ചു. ആറ് വര്‍ഷം വൈകിയാണ് ഇപ്പോള്‍ സെന്‍സസ് നടക്കാന്‍ പോകുന്നത്. അപ്പോഴേക്കും ജനസംഖ്യ 145 കോടി കവിയുമെന്നാണ് സൂചനകള്‍. മണ്ഡല പുനർനിർണയവും, വനിത സംവരണവും പുതിയ സെൻസസിന് ശേഷം ഉണ്ടാകും.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മുന്നേറ്റത്തിന് വഴിയൊരുക്കാനാണ് ജാതിസെന്‍സസ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ചരിത്രപരമായ തീരുമാനമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായും വ്യക്തമാക്കിയിരുന്നു.