ഞായറാഴ്ച രാത്രിയിൽ റഷ്യ ഉക്രെയ്‌നിലുടനീളം നടത്തിയ ഡ്രോണുകളുടെ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ പ്രാദേശിക ഉദ്യോഗസ്ഥരും അടിയന്തര സേവനങ്ങളും അറിയിച്ചു. സൗദി അറേബ്യയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ് തലസ്ഥാനമായ കൈവ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായത്. ഊർജ്ജ സൗകര്യങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ദീർഘദൂര ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുന്നത് ചർച്ച ചെയ്യുന്നതിനായി ഉക്രെയ്നും റഷ്യയും തിങ്കളാഴ്ച യുഎസ് മധ്യസ്ഥതയിൽ പരോക്ഷ ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പരോക്ഷ ചർച്ചകൾക്ക് ഒരു ദിവസം മുമ്പ് ഉക്രേനിയൻ പ്രതിനിധി സംഘം സൗദി അറേബ്യയിൽ യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോൾഡോയ്മർ സെലെൻസ്‌കി പറഞ്ഞു. ഭാഗിക വെടിനിർത്തലിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ സാങ്കേതിക സംഘങ്ങളെ അയയ്ക്കാൻ ഉക്രെയ്ൻ പദ്ധതിയിടുന്നു.
ക്രെയ്‌നിലുടനീളം ഒറ്റരാത്രികൊണ്ട് റഷ്യ 147 ഡ്രോണുകൾ വിക്ഷേപിച്ചതായി ഉക്രേനിയൻ വ്യോമസേന അറിയിച്ചു. ഉക്രേനിയൻ വ്യോമ പ്രതിരോധം 97 എണ്ണം വെടിവച്ചു വീഴ്ത്തി, ഉക്രേനിയൻ പ്രത്യാക്രമണങ്ങൾ കാരണം മറ്റ് 25 എണ്ണം ലക്ഷ്യത്തിലെത്തിയില്ല. ഖാർകിവ്, സുമി, ചെർണിഹിവ്, ഒഡെസ, ഡൊണെറ്റ്‌സ്ക് മേഖലകളിലും തലസ്ഥാനമായ കൈവിലും ആക്രമണങ്ങൾ നടന്നു.
കൈവിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 5 വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നഗര സൈനിക ഭരണകൂടം അറിയിച്ചു. അഞ്ച് മണിക്കൂറിലധികം വ്യോമാക്രമണം നീണ്ടുനിന്നതോടെ പുലർച്ചെ ഉക്രേനിയൻ തലസ്ഥാനത്ത് സ്ഫോടനങ്ങളുടെ ശബ്ദങ്ങൾ കേട്ടു. വ്യോമ പ്രതിരോധത്തിൽ നിന്ന് രക്ഷപ്പെടാൻ താഴ്ന്ന ഉയരത്തിൽ പറന്ന റഷ്യൻ ഡ്രോണുകളും വെടിവച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങളും റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ പതിച്ചു.