അതിനൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക യുദ്ധക്കപ്പൽ നീറ്റിലിറക്കി യുഎഇ. അൽ ഇമാറാത്ത് കോർവെറ്റ്‌നാവിക കപ്പൽ ആണ് യുഎഇ നീറ്റിലിറക്കിയത്. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സൈനിക മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്ത അൽ ഇമാറാത്ത് കോർവെറ്റ്‌നാവിക കപ്പലിന്റെ കമ്മീഷനിങ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കപ്പലിന്റെ കമ്മീഷനിങ് അദ്ദേഹം പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജലാശയങ്ങൾ സുരക്ഷിതമാക്കുന്നതിനുമുള്ള നാവികസേനയുടെ പ്രതിബദ്ധതയാണ് ഈ കപ്പൽ പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തിന്റെ തീരസുരക്ഷയിൽ നിർണായകമായ നാഴികക്കല്ലാണ് ഇതെന്നും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. കപ്പൽ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോയും അദ്ദേഹം എക്‌സിൽ പങ്കുവെച്ചു. നാവിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അൽ ഇമാറാത്ത് കോർവെറ്റിന്റെ പ്രധാന ഭാഗങ്ങൾ പരിശോധിച്ച ഷെയ്ഖ് ഹംദാൻ, കപ്പലിലെ കൊടിമരത്തിൽ ഔപചാരികമായി പതാക ഉയർത്തിയാണ് കപ്പൽ കമ്മീഷൻ ചെയ്തത്. യുഎഇ പതാക ഉയരുമ്പോൾ, ആകാശത്ത് യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും വീഡിയോയിൽ ദൃശ്യമാണ്.
പുതിയ യുദ്ധക്കപ്പലിൽ അത്യാധുനിക പനോരമിക് സെൻസറുകളും തടസ്സമില്ലാത്ത ഡാറ്റ ശേഖരണത്തിനും പ്രോസസ്സിങ്ങിനുമായി രൂപകൽപന ചെയ്ത ഒരു നൂതന സുരക്ഷാ ഇന്റലിജൻസ് യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഒരു ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, കമ്മ്യൂണിക്കേഷൻ ആന്റിനകൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് സെൻസർ സംവിധാനങ്ങളും പ്രത്യേക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും അടങ്ങിയതാണ് പുതിയ കപ്പൽ.
യുദ്ധക്കപ്പലിന്റെ രൂപകൽപനയിലും വികസനത്തിലും പ്രധാന പങ്ക് വഹിച്ച ദേശീയ പ്രതിഭകളെ ദുബായ് കിരീടാവകാശി പ്രശംസിച്ചു. രാജ്യത്തിന്റെ സായുധ സേനകൾ സർവ സജ്ജമാണെന്നും ഏത് വെല്ലുവിളികളോടും നിർണായകമായി പ്രതികരിക്കാൻ പ്രാപ്തരാണെന്നും ഉറപ്പാക്കാൻ പ്രതിരോധ മേഖലകൾ കൂടുതൽ നവീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ കപ്പലിന്റെ കമ്മീഷനിങ് എന്നും ശെയ്ഖ് ഹംദാൻ പറഞ്ഞു. കപ്പലിന്റെ ഔദ്യോഗിക കമ്മീഷനിങ് ചടങ്ങിൽ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫദേൽ അൽ മസ്രൂയി, സായുധ സേനാ മേധാവി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇസ്സ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്രൂയി, പ്രതിരോധ മന്ത്രാലയ അണ്ടർസെക്രട്ടറി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇബ്രാഹിം നാസർ അൽ അലവി എന്നിവർ പങ്കെടുത്തു.