വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയർത്തിയേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎൻബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദവും ട്രംപ് ആവർത്തിച്ചു.
ഇന്ത്യ ഒരു നല്ല വ്യപാര പങ്കാളിയല്ല. കാരണം, അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാൻ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയർത്താൻ പോകുകയാണ്. അവർ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് (റഷ്യ-യുക്രൈൻ യുദ്ധം)ഇന്ധനം പകരുകയുമാണ്. അവർ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഞാൻ സന്തോഷവാനായിരിക്കില്ല, ട്രംപ് പറഞ്ഞു.
ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയർത്തുമെന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഇന്ത്യ, വലിയ അളവില്‍ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയർന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവർക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ, യുഎസ്‌എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാൻ ഉയർത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടുപിറ്റേന്ന് തീരുവ അടുത്ത 24 മണിക്കൂറിനകം ഉയർത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം.
ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.