പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെയാണ് വിഘടനവാദികൾ ബന്ദികളാക്കിയത്. ബന്ദികളെ രക്ഷിക്കാൻ സുരക്ഷാ സേന നിലവിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ചൊവ്വാഴ്ച ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു .
ചൊവ്വാഴ്ച രാത്രി വരെ, 26 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 104 ബന്ദികളെ മോചിപ്പിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ നടപടിക്കിടെ 16 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സർക്കാർ ഉടമസ്ഥതയിലുള്ള റേഡിയോ പാകിസ്ഥാൻ അറിയിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ബിഎൽഎ, നിലവിൽ 214 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും കുറഞ്ഞത് 30 സുരക്ഷാ ഉദ്യോഗസ്ഥരെയെങ്കിലും കൊന്നിട്ടുണ്ടെന്നും പ്രഖ്യാപിച്ചു, പാകിസ്ഥാൻ അധികൃതർ ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
ചൊവ്വാഴ്ച, ഗുഡലാർ, പിരു കുൻറി എന്നീ പർവതപ്രദേശങ്ങൾക്ക് സമീപമുള്ള ഒരു തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ ഒമ്പത് ബോഗികളിലായി 425 യാത്രക്കാരുമായി സഞ്ചരിച്ച ജാഫർ എക്സ്പ്രസിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ വരെ “ട്രെയിൻ ഇപ്പോഴും സ്ഥലത്തുണ്ടെന്നും ആയുധധാരികൾ യാത്രക്കാരെ പിടിച്ചുവെച്ചിരിക്കുകയാണെന്നും” മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ റാണ ദിലാവർ പറഞ്ഞു. സുരക്ഷാ പ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും അധിക സേനയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലൂച്ച് ലിബറേഷൻ ആർമി, രാഷ്ട്രീയ തടവുകാരെയും, ആക്ടിവിസ്റ്റുകളെയും, സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന കാണാതായവരെയും 48 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ അവരുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ബന്ദികളെ വധിക്കുമെന്നും ട്രെയിൻ “പൂർണ്ണമായും നശിപ്പിക്കുമെന്നും” അവർ ഭീഷണിപ്പെടുത്തി.
ജാഫർ എക്സ്പ്രസിലുണ്ടായിരുന്ന 425 യാത്രക്കാരിൽ 80 പേർ സൈനികരാണെന്ന് സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. രക്ഷപ്പെടുത്തിയ 104 യാത്രക്കാരിൽ 17 പേരെ പരിക്കേറ്റതിനാൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മറ്റൊരു വൃത്തം കൂട്ടിച്ചേർത്തു.