യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഭീഷണികൾക്കും ആക്രമണങ്ങൾക്കും പിന്നാലെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നുകൊണ്ടാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം.ഇറാന് മേലുള്ള ബോംബിങ്ങും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ താൻ സമ്മതിച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇതിനെ ഒരു ഉഭയകക്ഷി വെടിനിർത്തൽ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, പാക് സൈനിക മേധാവി ജനറൽ ആസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. ആസൂത്രണം ചെയ്ത മിസൈൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഇവർ ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഹോർമുസ് കടടുടുക്ക് ഇറാൻ വീണ്ടും തുറന്നു നൽകണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചുവെന്ന് യു.എസ് പ്രസിഡന്റ് അറിയിച്ചു. ശാശ്വതസമാധാനത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ഇരുപക്ഷവും അംഗീകരിച്ച ഒരു വെടിനിര്‍ത്തലായിരിക്കും ഇത്. ഇറാനിലെ യുദ്ധലക്ഷ്യങ്ങള്‍ നമ്മള്‍ നേടിയിട്ടുണ്ട്. അമേരിക്കയുടെ 15ഇന പദ്ധതിക്ക് മറുപടിയായി 10 നിര്‍ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതില്‍ യു.എസ് ചര്‍ച്ച നടത്ത തീരുമാനമെടുക്കും. മുന്‍കാല തര്‍ക്കവിഷയങ്ങളില്‍ ഇറാനും യു.എസും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ അതിനെ പ്രതിരോധിക്കുന്നതിനായി തങ്ങള്‍ നടത്തുന്ന സൈനിക നടപടി നിര്‍ത്തിവെക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്‍ സൈന്യവുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ നിശ്ചിത സമയപരിധിക്കുള്ളില്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ഇറാന്റെ നാഗരികത തന്നെ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ലോകത്തിന്റെ സങ്കീര്‍ണ്ണമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രിയുണ്ടാകുമെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ‘ഒരു മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി സമ്പൂര്‍ണമായും നശിച്ചുപോകും. ഒരിക്കലും തിരിച്ചുവരാന്‍ സാധിക്കാതെ. അത് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് സംഭവിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും, ഇപ്പോള്‍ ഞങ്ങള്‍ പൂര്‍ണ്ണവും തികഞ്ഞതുമായ ഭരണമാറ്റത്തിലൂടെ കടന്നുപോയിരിക്കുന്നു. വ്യത്യസ്തരും ബുദ്ധിശാലികളും കുറഞ്ഞ തീവ്രവാദ ചിന്താഗതിക്കാരും വിജയിക്കുന്നിടത്ത്, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാമെന്നും ട്രംപ് കുറിച്ചിരുന്നു.
സൈനികപരമായ എല്ലാ ലക്ഷ്യങ്ങളും ഇതിനോടകം തന്നെ അമേരിക്ക കൈവരിച്ചതായും ഇറാനുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടു. “ദീർഘകാല സമാധാനത്തിനായുള്ള കൃത്യമായ കരാറിനോട് ഞങ്ങൾ വളരെ അടുത്തെത്തിയിരിക്കുന്നു. ഇറാനിൽ നിന്ന് 10 പോയിന്റുകളുള്ള ഒരു നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അത് ചർച്ചകൾക്ക് അനുയോജ്യമായ ഒന്നാണ്,” ട്രംപ് പറഞ്ഞു. കഴിഞ്ഞ കാലത്തെ ഭൂരിഭാഗം തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും ഏകദേശ ധാരണയിൽ എത്തിയതായും ഈ രണ്ടാഴ്ചത്തെ ഇടവേള കരാർ അന്തിമമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ലോകം വലിയ ആശങ്കയിലായിരുന്നു. ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ യുഎസ്, ഇസ്രായേൽ സേനകൾ ഇറാന്റെ റെയിൽവേ, റോഡ് പാലങ്ങൾ, വിമാനത്താവളം, പെട്രോകെമിക്കൽ പ്ലാന്റ് എന്നിവയ്ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈറ്റുകളും തകർക്കപ്പെട്ടു. ഇതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിരുന്നു.
ആറാമത്തെ ആഴ്ചയിലേക്ക് കടന്ന യുദ്ധത്തിൽ ഇതുവരെ പത്തോളം രാജ്യങ്ങളിലായി അയ്യായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 1,600 പേരും ഇറാനിലെ സാധാരണക്കാരാണ്. ഐക്യരാഷ്ട്രസഭയും പോപ്പ് ലിയോയും ഉൾപ്പെടെയുള്ളവർ യുദ്ധത്തിനെതിരെ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പുതിയ തീരുമാനം പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. എന്നിരുന്നാലും ഇറാന്റെ ഔദ്യോഗിക പ്രതികരണം അനുസരിച്ചായിരിക്കും ഇനി കാര്യങ്ങൾ നീങ്ങുക.

