ശബരിമല സ്വർണക്കൊള്ള കേസിലെ ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് ശ്രീകുമാർ. ശ്രീകുമാറിന്റെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നായിരുന്നു ശ്രീകുമാറിന്റെ വാദം. എന്നാൽ, ശ്രീകുമാറിനെ ചോദ്യം ചെയ്യണമെന്ന എസ്ഐടിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, ശബരിമലയിലെ സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ പ്രതിയായി. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടുന്ന ദിവസമായ ഇന്നാണ് രണ്ടാമത്തെ കേസിലും പ്രതിചേര്‍ത്തുകൊണ്ടുള്ള നിര്‍ണായക റിപ്പോര്‍ട്ട് എസ്ഐടി കോടതിക്ക് കൈമാറിയത്. 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിനിടെ, പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി നീട്ടി. 14 ദിവസത്തേക്കാണ് പത്മകുമാറിനെ റിമാന്‍ഡ് ചെയ്തത്. ഈ കേസിൽ പത്മകുമാറിന്‍റെ അറസ്റ്റും രേഖപ്പെടുത്തി. ചൊവ്വാഴ്ച ജയിലിലെത്തിയാണ് അന്വേഷണ സംഘം പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നത്. 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ പാളികളിലെ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചെന്നാണ് എസ്ഐടി കണ്ടെത്തൽ.

