പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മുണ്ടൂർ സ്വദേശി അലന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന കൊമ്പ് നെഞ്ചിനകത്ത് കുത്തി കയറിയിരുന്നു. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കാലിലും കൈയിലും നിസാര പരുക്കുകളാണുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി മുണ്ടൂരിലും സമീപപ്രദേശങ്ങളിലും കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതേ ആനക്കൂട്ടത്തിന് മുന്നിലാണ് ഇന്നലെ അലനും അമ്മ വിജിയും അകപ്പെട്ടത്. വൈകിട്ട് കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മുന്നിൽപ്പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയും കാലുകൊണ്ട് തൊഴിച്ചും ആക്രമിച്ചു. പിന്നാലെ വന്ന അമ്മ വിജിയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിൽ കരുതിയിരുന്ന ഫോൺ വഴി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി. എന്നാൽ, ആശുപത്രിയിലെത്തുന്നതിന് മുമ്പ് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ മരണപ്പെട്ടിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാഗത്തും പരിക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
അതിനിടെ യുവാവ് കൊല്ലപ്പെട്ടതിൽ ബന്ധുക്കളും നാട്ടുകാരും വൻ പ്രതിഷേധവുമായി രംഗത്തെത്തി. അലൻ്റെ അമ്മയുടെ ചികിത്സയ്ക്ക് പണം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നറിയിച്ച് മോർച്ചറിക്ക് മുന്നിലായിരുന്നു പ്രതിഷേധം. നഷ്ടപരിഹാരത്തുക അഞ്ചുലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം ഉടൻ കൈമാറാൻ തീരുമാനമായി. അതേസമയം വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി.