കണ്ണൂർ: യൂണിവേഴ്സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. എസ്എഫ്ഐ– കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ ആണ് ഏറ്റുമുട്ടിയത്. കാസര്‍കോട് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടികൊണ്ടുപോയി എന്നാണ് പ്രധാന ആരോപണം. വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുക ആണെന്നും കെഎസ്‌യു ആരോപിച്ചു. ഇതോടെ ആണ് സംഘർഷം ഉടലെടുത്തത്. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ലാത്തിയടിയിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ് എഫ് ഐ പ്രവർത്തകരും പൊലീസും മർദിച്ചെന്ന് യു ഡി എസ് എഫ് പ്രവർത്തകരും ആരോപിക്കുന്നു.
എന്നാല്‍ യുയുസിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം എസ്എഫ്ഐ നിഷേധിച്ചു. പരാജയഭീതി ഇല്ലെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിഡിയോ ചിത്രീകരിക്കണമെന്ന് കോടതി ഉത്തരവുമുണ്ട്. ഇതിനിടെയാണ് സംഘർഷമുണ്ടായത്.
അതിനിടെ, എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യു യു സിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വൻ സംഘർഷമുണ്ടായി. എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷ കെ യെ പൊലീസ് പിടിച്ചു വെച്ചത്താണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചു. എംഎസ്എഫ് പറയുന്നത് പൊലീസ് അനുസരിക്കുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.