യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ സമ്മർദത്തിലാക്കി അമേരിക്കയുടെ പുതിയ നീക്കം. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ലെന്നും പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ ഇനി സഹായിക്കൂവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ട്രംപ് – സെലൻസ്കി തർക്കത്തിന് പിന്നാലെയാണ് നിർണായക തീരുമാനം. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ വാക്കേറ്റം നടന്ന് ദിവസങ്ങള്‍ക്കകം ആണ് തീരുമാനം. റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സമ്മതിക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദ്ദം കുത്തനെ വര്‍ധിപ്പിച്ചാണ് അമേരിക്കന്‍ നടപടി.
യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് തീരുമാനമാകാതെ കൂടിക്കാഴ്ച വാക്കേറ്റത്തിലാണ് അവസാനിച്ചത്. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ കടുത്ത നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നല്‍കില്ല. പ്രശ്‌നപരിഹാരത്തിന് യുക്രൈന്‍ തയ്യാറായാല്‍ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി. സമാധാനത്തിനായാണ് അമേരിക്കയും പ്രസിഡന്‍റ് ട്രംപും നിലകൊള്ളുന്നതെന്നും ഇക്കാര്യത്തിൽ എല്ലാ സഖ്യകക്ഷികളും പ്രതിബദ്ധത കാണിക്കണമെന്നുമാണ് വൈറ്റ് ഹൌസ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം തുടരും എന്നതാണ് നിലവിൽ വൈറ്റ്ഹൌസ് നൽകുന്ന സന്ദേശം. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽ നിന്ന് പരസ്യ ക്ഷമാപണവും വൈറ്റ്ഹൌസ് പ്രതീക്ഷിക്കുന്നു.
അതിനിടെ യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈന്‍റെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തന്‍റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സെലൻസ്കി സമ്മതിച്ചു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികൾ ഓർക്കണമെന്ന് യുക്രൈൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു. യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലൻസ്കി പറഞ്ഞു. പക്ഷേ യുഎസും യുക്രൈനും തമ്മിലുള്ള പിരിമുറുക്കം വർദ്ധിച്ചു. റഷ്യയുമായുള്ള സമാധാന ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയാണ് പ്രധാന ഭിന്നത. വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ യുക്രൈന്‍റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.