ഇടുക്കി; മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികലെ താഴെയിറക്കി ഫയർ ഫോഴ്‌സ്. രണ്ടു കുട്ടികളെയും പിന്നീട് അവരുടെ മാതാപിതാക്കളെയും തുടർന്ന് ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. കണ്ണൂരിൽ നിന്നുള്ള ഒരു കുടുംബവും ഒരു ജീവനക്കാരനും രണ്ടു മണിക്കൂറിലേറെ നേരമായി സ്കൈ ഡൈനിങ്ങിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടു സംഘം ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ സുരക്ഷിതമായി ഇറക്കിയത്.
സ്കൈ ഡൈനിങ്ങിനായി ക്രയിൻ ഉയർത്തിയശേഷം പിന്നീട് ക്രയിൻ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സാങ്കേതിക തകരാർ ആണെന്നാണ് വിശദീകരണം. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ കയർ വഴി മുകളിൽ എത്തി സഞ്ചാരികളെ താഴെ ഇറക്കുകയായിരുന്നു.
120 അടി മുകളിലാണ് ക്രയിൻ കുടുങ്ങിയത്. ക്രെയ്നിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിൽ ആയതാണ് കാരണമെന്നാണ് സൂചന. ഒരുമാസം മുമ്പാണ് ആനച്ചാലിൽ സ്കൈ ഡൈനിങ് ‘ആകാശ ഭക്ഷണശാല’ തുടങ്ങിയത്.

