ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥമായ അഭിപ്രായവുമായി വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും ഈ യുദ്ധം തുടരാന്‍ രാജ്യം ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1971ലെ സ്ഥിതി അല്ല 2025ല്‍ എന്ന് തരൂര്‍ വിശദമാക്കി.
അമേരിക്കയുടെ മധ്യസ്ഥയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ വ്യത്യസ്ത നിലപാട്. മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള താരതമ്യങ്ങള്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ സജീവമായിരിക്കെയാണ് തരൂരിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെയും വിമര്‍ശനം. നിലവിലെ സാഹചര്യം 1971ല്‍ നിന്ന് വ്യത്യസ്തമാണെന്നും അന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ധാര്‍മികമായ പോരാട്ടമാണ് നടന്നതെന്നും തരൂര്‍ പറഞ്ഞു.
ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നതായിരുന്നു അന്ന് ഇന്ത്യയുടെ ലക്ഷ്യം. ഇന്ന് തീവ്രവാദികളെ ഇന്ത്യയിലേക്ക് അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അവരെ പാഠം പഠിപ്പിച്ച് കഴിഞ്ഞതായും തരൂർ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെയും ശശി തരൂര്‍ വിമര്‍ശിച്ചു.