കോട്ടയം ഗാന്ധിനഗറുള്ള ഗവ.നഴ്സിങ് കോളേജിൽ റാഗിങിന്റെ പേരില്‍ നടന്നത് ക്രൂര പീഡനം. സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുന്നത് ഉള്‍പ്പെടെ സീനിയേഴ്‌സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നത്. വിദ്യാര്‍ഥികളെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് കൊണ്ട് ശരീരത്തില്‍ കുത്തിപരുക്കേല്‍പ്പിച്ചു. ഭാരമുള്ള ഡംബലുകള്‍ സ്വകാര്യ ഭാഗങ്ങളില്‍ വെച്ച് പരുക്കേല്‍പ്പിച്ചു. ശബ്ദം ഉണ്ടാക്കിയപ്പോള്‍ ബോഡി ലോഷന്‍ മുറിവുകളിലും വായിലും ഒഴിച്ചു. റാഗിങിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ പകര്‍ത്തി സൂക്ഷിച്ചുവെന്നും പൊലീസ് കണ്ടെത്തി.
സംഭവത്തിൽ 5 വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് അറസ്റ്റിലായത്. ആദ്യവർഷ വിദ്യാർഥികളെ ഇവർ ക്രൂരമായി റാഗ് ചെയ്തു പീഡിപ്പിച്ചു എന്നാണ് പരാതി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്‌സ് തങ്ങളെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സീനിയേഴ്‌സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല. പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.