ജപ്പാനിൽ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11:15 ഓടെ വടക്കുകിഴക്കൻ ജപ്പാൻ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത് . ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് ഹൊക്കൈഡോ, ആവോമോരി, ഇവാറ്റെ എന്നീ പ്രിഫെക്ചറുകളിൽ സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ മൂന്ന് മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വൻ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.

