കൊല്ലത്ത് വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി വൃദ്ധനിൽ നിന്നും 11 ലക്ഷം രൂപ പണം കവർന്നതായി പരാതി. സംഭവത്തിൽ സീരിയൽ നടി ഉൾപ്പെടെ രണ്ടുപേരെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി, പരവൂർ കലക്കോട് സ്വദേശി ബിനു എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. അഭിഭാഷക കൂടിയാണ് നിത്യ ശശി. കേരള സർവകലാശാല മുൻജീവനക്കാരനായ 75 വയസ്സുകാരൻ്റെ നഗ്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കേരള സർവകലാശാല മുൻജീവനക്കാരനായ 75 വയസ്സുകാരനാണ് ജൂലൈ 18 ന് പരാതിയുമായി പരവൂർ പൊലീസിനെ സമീപിച്ചത്. പരാതിയിൽ പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയഗ്ത് അന്വേഷണം നടത്തുകയായിരുന്നു. തന്നെ ഹണി ട്രാപ്പിൽ പെടുത്തി രണ്ടുപേർ 11 ലക്ഷം രൂപ കവർന്നു എന്നും നിലവിൽ കൂടുതൽ പണം ആവശ്യപ്പെട്ട് അവർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും കാട്ടിയായിരുന്നു വൃദ്ധൻ പരാതി നൽകിയത്.
മെയ് 24നാണ് തട്ടിപ്പിന്റെ തുടക്കം. വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. തുടരെയുള്ള ഫോൺ വിളിയിലൂടെ പതിയെ സൗഹൃദത്തിലാക്കി. ഒടുവിൽ വയോധികൻ കലയ്ക്കോട്ടെ വീട്ടിലെത്തി. അവിടെ വച്ച് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്ക്കൊപ്പം ചിത്രങ്ങൾ എടുത്തു. ഫോണിൽ ചിത്രം പകർത്തിയത് മുൻ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ 11 ലക്ഷം രൂപ നൽകി. എന്നാല്‍, വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ബ്ലാക്ക് മെയിൽ തുടര്‍ന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നൽകാനെന്ന പേരിൽ പരാതിക്കാരൻ പ്രതികളെ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പരവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.