ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് തീർഥാടകർ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം കോറ മേഖലയിലാണ് അപകടം. ഇന്ന് പുലർച്ചെ 4.40 ഓടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്രൂയിസറിൽ 11 തീർഥാടകർ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കൊപ്പൽ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി(ആറ്), വെങ്കിടേശപ്പ(30), മരത്തപ്പ(35), ഗവിസിദ്ദപ്പ (40) എന്നിവരാണ് മരിച്ചത്. ജനുവരി അഞ്ചിനാണ് ഇവർ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് തീർഥാടനം നടത്തിയത്. ഒന്നാം ക്ലാസ്സ് വിദ്യാർഥിനി സാക്ഷി രണ്ടാം തവണയാണ് ശബരിമല സന്ദർശിക്കുന്നത്.

