ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് യുഡിഎഫ് കൺവീനറും കോൺഗ്രസ് എംപിയുമായ അടൂർ പ്രകാശിൻ്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. കേസിലെ ഗൂഢാലോചനയെക്കുറിച്ചും രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ തേടിയാണ് എസ്ഐടിയുടെ ഈ നീക്കം.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് കേസ് വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ ചിത്രത്തിൽ അടൂർ പ്രകാശും ആൻ്റോ ആൻ്റണി എംപിയും ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഉണ്ടായിരുന്നു.
അതീവ സുരക്ഷാ മേഖലയായ സോണിയ ഗാന്ധിയുടെ വസതിയിൽ ഇത്തരമൊരു വ്യക്തിക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്ന ചോദ്യമാണ് സിപിഎം ഉയർത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതൃത്വവുമായുള്ള അവിഹിത ബന്ധത്തിൻ്റെ തെളിവാണ് ഇതെന്നാണ് ഭരണപക്ഷത്തിൻ്റെ ആരോപണം.
തൻ്റെ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് പരിചയമെന്നാണ് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ശബരിമലയിലെ അന്നദാനത്തിൻ്റെ സ്പോൺസർ എന്ന നിലയിലും പോറ്റി അറിയപ്പെട്ടിരുന്നു. എന്നാൽ ഇരുവരും കേരളത്തിന് പുറത്ത് ബെംഗളൂരുവിലും മറ്റും കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പ്രതിരോധത്തിലാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തതായും എംപി സമ്മതിച്ചിരുന്നു. എന്നാൽ സ്വർണ്ണ മോഷണത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് അദ്ദേഹം മൊഴി നൽകിയിരിക്കുന്നത്.

