ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇതിൽ ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പേർ പുരുഷന്മാരുമാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിലുണ്ടായ ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു.
ശനിയാഴ്ച രാത്രി 9 മണിയോടെ 13, 14 പ്ലാറ്റ്‌ഫോമുകളിൽ ആയിരക്കണക്കിന് മഹാ കുംഭ മേള തീർഥാടകർ ട്രെയിനുകളിൽ കയറാൻ ഒത്തുകൂടിയപ്പോഴാണ് അപകടം നടന്നത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേ സ്റ്റേഷനിലൂടെ ഒരു വലിയ കൂട്ടം യാത്രക്കാർ പാഞ്ഞുവരുന്നത് കാണിക്കുന്ന ഒന്നിലധികം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട് – ചിലർ കുട്ടികളെ തോളിലേറ്റി ഓടുമ്പോൾ, മറ്റു ചിലർ കുഴപ്പങ്ങൾക്കിടയിൽ ലഗേജുമായി ബുദ്ധിമുട്ടുന്നതും കാണാൻ സാധിക്കും. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിനുശേഷം വളരെ വേഗത്തിലാണ് സ്ഥലത്തുനിന്നും ആളുകളെ മാറ്റിയത്. അപകടം നടന്ന ന്യൂ ദില്ലി റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ശരവേഗത്തിലാണ് റെയില്‍വെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തിക്കിലും തിരക്കിലും പെട്ട്, വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഷൂസ്, മറ്റ് വസ്തുക്കൾ എന്നിവ പ്ലാറ്റ്‌ഫോമുകളിലും പടിക്കെട്ടുകളിലുമായി ചിതറിക്കിടക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.ആളുകളുടെ ഉപേക്ഷിക്കപ്പെട്ട ബാഗുകളും വസ്ത്രങ്ങളും ഇവിടെനിന്ന് മാറ്റി. എന്നാൽ, റെയിൽവെ ട്രാക്കിന് സമീപം പ്ലാറ്റ്‍ഫോമിനടയിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഇപ്പോഴും ചിതറി കിടക്കുന്നതും കാണാം.