കോൺഗ്രസ്സിന്റെയും നെഹ്റു കുടുംബത്തിന്റെയും പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്. അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.
4 ഘട്ടങ്ങളിലായി കോൺഗ്രസ് ഇതുവരെ 185 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 46 സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ നാലാം പട്ടികയിലുളളത്. മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്ന് ജനവിധി തേടും. തമിഴ്നാട്ടിലെ ഏഴ് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരവും കന്യാകുമാരിയിൽ വിജയ് വസന്തും സ്ഥാനാര്‍ത്ഥികളാകും. വാരാണസിയിൽ മോദിക്കെതിരെ, യുപി പിസിസി അധ്യക്ഷന്‍ അജയ് റായി സ്ഥാനാര്‍ത്ഥിയാകും.