പുതുവൈപ്പ് ബീച്ചിൽ ഉണ്ടായ അപകടത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്ന് ആയി. ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ മൂന്നായത്. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ( 19), എളംകുളം സ്വദേശി ആൽവിൻ ജോർജ് ആൻ്റണി (19) എന്നിവരാണ് ഇന്ന് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഇരുവരും മരിച്ചത്. കലൂർ സ്വദേശി അഭിഷേക് (22) അപകട ദിവസം തന്നെ മരിച്ചു.
പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ ഏഴ് പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കുളിക്കാനിറങ്ങിയതിനിടെ ഇവർ തിരയിൽപ്പെടുകയായിരുന്നു. അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അൽബിനും മിലനും തിരയിൽപ്പെടുന്നത്. ഇരുവരേയും രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.അൽബിനെയും മിലനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു.
ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയത്. പുതുവൈപ്പിനിൽ പ്രവർത്തിക്കുന്ന നീന്തൽ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ട യുവാക്കളെ രക്ഷിച്ചത്.