ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി വ്യാപക പ്രതിഷേധത്തിലേയ്ക്ക് നീങ്ങുന്നു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പോലീസ് തലസ്ഥാനത്ത് കനത്ത സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചു. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും സർക്കാരിനെ ജയിലിനുള്ളിൽ നിന്ന് നയിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
ഡൽഹി കോടതിയിൽ മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷയിലാണ് കോടതി ഉത്തരവ്. മദ്യ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചനക്കാരൻ കെജ്രിവാളാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു.