രാജ്യത്തെ ആദ്യ ‘റിങ് മെട്രോ’ ഉൾപ്പെടെ ഡൽഹി മെട്രോയുടെ നിർണ്ണായകമായ പുതിയ പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പിങ്ക് ലൈനിലെ 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്ലിസ് പാർക്ക് – മൗജ്പൂർ – ബാബർപൂർ പാതയും, മജന്ത ലൈനിലെ 9.9 കിലോമീറ്റർ ദൈർഘ്യമുള്ള ദീപാലി ചൗക്ക്- മജ്ലിസ് പാർക്ക് പാതയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം ഡൽഹി മെട്രോ ഫേസ് 5(A)-യുടെ കീഴിലുള്ള മൂന്നു പുതിയ ഇടനാഴികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഇതോടെ ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രയ്ക്ക് മുൻപ് റോഡ് മാർഗ്ഗം രണ്ടു മണിക്കൂറിലധികം സമയം എടുത്തിരുന്നെങ്കിൽ ഇപ്പോൾ യാത്ര വെറും 55-58 മിനിറ്റായി ചുരുങ്ങും. ഇതോടൊപ്പം, മധുബൻ ചൗക്ക്, ഉത്തർ പിതംപുര-പ്രശാന്ത് വിഹാർ, ഹൈദർപൂർ ബദ്‌ലി മോർ, ഭലസ്വ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മജന്ത ലൈനിന്റെ എലവേറ്റഡ് എക്സ്റ്റൻഷനായ ദീപാലി ചൗക്ക്-മജ്ലിസ് പാർക്ക് കോറിഡോറിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഭൂനിരപ്പിൽ നിന്ന് ഏകദേശം 28.36 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ഈ പാത ഡൽഹി മെട്രോയിലെ തന്നെ ഏറ്റവും ഉയരമുള്ള ഭാഗങ്ങളിലൊന്നാണ്. ഇതോടെ, ലൈനിന്റെ മൊത്തം നീളം ഏകദേശം 49 കിലോമീറ്ററായി വികസിക്കും. രാമകൃഷ്ണ ആശ്രമ മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെയുള്ള 9.9 കിലോമീറ്റർ ദൈർഘ്യമുള്ള സെൻട്രൽ വിസ്റ്റ ഇടനാഴി ഭൂഗർഭ പാതയിലാണ് നിർമ്മിക്കുക. ഇന്ത്യാ ഗേറ്റ്, ഭാരത് മണ്ഡപം തുടങ്ങിയ ഇടങ്ങളെയും മധ്യ ഡൽഹിയിലെ പ്രധാന സർക്കാർ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാതയായിരിക്കും ഇത്. നിലവിൽ, ഇടനാഴിയിലെ ബൊട്ടാണിക്കൽ ഗാർഡൻ-കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ സ്ട്രെച്ച് പ്രവർത്തനക്ഷമമാണ്. മജ്‌ലിസ് പാർക്ക് മുതൽ മൗജ്പൂർ വരെയുള്ള പാതയിൽ ഒമ്പത് സ്റ്റേഷനുകളാണുള്ളത്. ഈ പാത വടക്കൻ ഡൽഹിയും വടക്കുകിഴക്കൻ ഡൽഹിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. യമുനയ്ക്ക് കുറുകെയുള്ള പുതിയ പാലവും, മെട്രോ പാതയും റോഡ് ഫ്ലൈഓവറും ഒരേസമയം ഉൾക്കൊള്ളുന്ന ഡബിൾ ഡക്കർ പാലവും ഈ പാതയുടെ സവിശേഷതയാണ്. പുതിയ പിങ്ക് ലൈൻ പാത സജ്ജമാകുന്നതോടെ ഈ റൂട്ടിലെ വൃത്താകൃതിയിലുള്ള അലൈൻമെന്റ് പൂർത്തിയാകും. ഇതോടെയാണ് ഇത് രാജ്യത്തെ ആദ്യത്തെ സമ്പൂർണ റിങ് മെട്രോ ശൃംഖലയായി മാറുന്നത്.
ഡൽഹി മെട്രോ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന് കീഴിലുള്ള മൂന്നു പുതിയ മെട്രോ ഇടനാഴികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. രാമകൃഷ്ണ ആശ്രമ മാർഗ്–ഇന്ദ്രപ്രസ്ഥ ഇടനാഴി, എയ്‌റോസിറ്റി–ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ-1 ഇടനാഴി, തുഗ്ലക്കാബാദ്–കാളിന്ദി കുഞ്ച് ഇടനാഴി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗോൾഡൻ ലൈനിനെ ആഭ്യന്തര വിമാനത്താവള ടെർമിനലുമായി ബന്ധിപ്പിക്കുന്ന പുതിയ സ്റ്റേഷനുള്ള 2.26 കിലോമീറ്റർ ഭൂഗർഭ പാതയായിരിക്കും എയ്‌റോസിറ്റി–ടെർമിനൽ 1 എക്സ്റ്റൻഷൻ. 3.9 കിലോമീറ്റർ ദൈർഘ്യമുള്ള തുഗ്ലക്കാബാദ്–കാളിന്ദി കുഞ്ച് എക്സ്റ്റൻഷൻ തെക്കൻ ഡൽഹിയിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു എലിവേറ്റഡ് ഇടനാഴിയായിരിക്കും. നിലവിലുള്ള വയലറ്റ് ലൈൻ വഴി ഫരീദാബാദ്, ബല്ലഭ്ഗഡ് എന്നിവിടങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള പ്രവേശനവും മെച്ചപ്പെടുത്തും.
മെട്രോ പദ്ധതികൾക്കൊപ്പം, ഡൽഹിയിൽ ഏകദേശം 33,500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 15,200 കോടി രൂപയുടെ പാർപ്പിട പുനർവികസന പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. സരോജിനി നഗർ, നേതാജി നഗർ, കസ്തൂർബ നഗർ, ശ്രീനിവാസ്പുരി എന്നിവിടങ്ങളിൽ സർക്കാർ ജീവനക്കാർക്കായി 9,350-ലധികം ആധുനിക ഫ്ലാറ്റുകളാണ് ഒരുങ്ങുന്നത്.

