റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഘട്ടത്തിൽ റഷ്യയ്ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോദി ഐക്യദാർഢ്യം അറിയിച്ചത്. വെള്ളിയാഴ്ച മോസ്‌കോയിലെ ഒരു കോൺസർട്ട് ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ 60ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
‘മോസ്‌കോയിലെ ഹീനമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. ദുഃഖത്തിൻ്റെ ഈ വേളയിൽ റഷ്യൻ ഫെഡറേഷനിലെ സർക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു.’ ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
ഹാളിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. 60 ലധികം പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വേദിക്ക് തീയിടുകയും ചെയ്തു. റഷ്യൻ തലസ്ഥാനത്തിൻ്റെ പടിഞ്ഞാറൻ അറ്റത്തുള്ള ഒരു കൂറ്റൻ ഹാളായ ക്രോക്കസ് സിറ്റി ഹാളിൽ വേഷംമാറി മൂന്ന് തോക്കുധാരികൾ വെടിയുതിർത്തതായാണ് റിപോർട്ടുകൾ .പിന്നാലെ സോഷ്യൽ മീഡിയൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം പൊലീസ് നടപടിയിൽ അക്രമികൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.