തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൻറ വികസനത്തിന് ഇനി മുതൽ പുതിയ ദിശാബോധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണായക ചുവടുവയ്പ്പായി മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നാടിന് സമർപ്പിച്ചുകൊണ്ടുള്ള ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്.
എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു.മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. ട്രെയിൻ ഫ്ലാഗ് ഓഫിന് പുറമെ മറ്റ് ചില വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പിഎം സ്വനിധി വായ്പാ വിതരണവും സിഎസ്ഐആർ – എൻഐഐഎസ്‌ടി ടെക്നോളജി ഹബ്ബിൻ്റെ ശിലാസ്ഥാപനവും വേദിയിൽ വച്ച് പ്രധാനമന്ത്രി നിർവഹിച്ചു.
റോഡ് ഷോയ്ക്ക് ശേഷം വേദിയിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരും ഈ സുപ്രധാന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ബിജെപിയുടെ രാഷ്ട്രീയ വിജയവും വികസന അജണ്ടയും മുൻനിർത്തിയുള്ള പ്രസംഗത്തിനായാണ് പ്രവർത്തകർ കാത്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് രാവിലെ 10.00 മുതൽ 11.00 വരെയും ഉച്ചയ്ക്ക് 12.00 മുതൽ 1.00 വരെയും വിവിധയിടങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും. എയർപോർട്ട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വലിയതുറ-കല്ലുംമൂട് വഴിയും, കഴക്കൂട്ടം ഭാഗത്തുനിന്നുള്ളവ വെൺപാലവട്ടം-കുമാരപുരം-പട്ടം വഴിയും പോകണം. തമ്പാനൂരിൽ നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടവർ കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴി യാത്ര ചെയ്യേണ്ടതാണ്. കിഴക്കേകോട്ടയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ അട്ടക്കുളങ്ങരയിൽ നിന്നായിരിക്കും സർവീസ് നടത്തുക.
തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. തുടർന്ന് ബിജെപി വേദിയിലെത്തിയ പ്രധാനമന്ത്രിയെ അയ്യപ്പ വിഗ്രഹം നൽകിയാണ് സ്വീകരിച്ചത്.

