ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിന് 140 കോടി ജനങ്ങൾക്ക് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ ഒത്തുചേരുന്നത് ആഗോള സമാധാനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് പരിഹാരമായി പുതിയ വ്യാപാരക്കരാർ അന്തിമമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പുതിയ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ഉയർന്ന ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കാൻ ട്രംപ് സമ്മതിച്ചു. തീരുവകുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് നന്ദി പറഞ്ഞെങ്കിലും വ്യാപാരക്കരാറായെന്ന് സ്ഥിരീകരിച്ചിട്ടില്ല.
യുഎസിൻ്റെ ഊർജ, സാങ്കേതിക, കാർഷിക, മേഖലയിൽനിന്ന് 50,000 കോടി ഡോളറിൻ്റെ ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതിനുപകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും പറഞ്ഞിട്ടുണ്ട്. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും അദ്ദേഹം മഹാനായ സുഹൃത്തും കരുത്തനായ നേതാവുമാണെന്നും ട്രംപ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ തീരുവ 50 ശതമാനം വരെ വർദ്ധിപ്പിച്ചത് ഇന്ത്യൻ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. കരാർ വാർത്ത പുറത്തുവന്നതോടെ ഗിഫ്റ്റ് നിഫ്റ്റി വൻ കുതിപ്പ് നടത്തുകയും ഓഹരി വിപണിയിൽ വലിയ ഉണർവ് പ്രകടമാവുകയും ചെയ്തു. ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ താരിഫ് നിരക്ക് നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് വലിയ നേട്ടമാണെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തി. ചുരുക്കത്തിൽ, കയറ്റുമതി കേന്ദ്രീകൃതമായ കമ്പനികൾക്കും ഐടി, ഫാർമ സെക്ടറുകൾക്കും ഈ കരാർ വരുംദിവസങ്ങളിൽ വലിയ നേട്ടമുണ്ടാക്കും. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലും വിപണിയിലെ വിദേശ നിക്ഷേപത്തിലും ഈ നീക്കം വരും ദിവസങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ജനുവരി മാസത്തിൽ വലിയ തകർച്ച നേരിട്ട നിഫ്റ്റിക്ക് ഈ കരാർ വലിയൊരു ആശ്വാസമാകും.

